Sunday, January 6, 2008

ഓണം


ഓണം
ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌.[1] ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യം എങ്കിലും തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു.
ഉള്ളടക്കം
1 പേരിനു പിന്നില്‍
2 ഐതിഹ്യങ്ങള്‍
2.1 മഹാബലി
2.2 പരശുരാമന്‍
2.3 ശ്രീബുദ്ധന്‍
2.4 ചേരമാന്‍ പെരുമാള്‍
2.5 സമുദ്രഗുപതന്‍-മന്ഥരാജാവ്
3 ചരിത്രം
4 ഓണാഘോഷങ്ങള്‍
4.1 പൂക്കളം
4.2 തിരുവോണനാളിലെ ചടങ്ങുകള്‍
4.2.1 തൃക്കാക്കരയപ്പന്‍
4.3 ഓണക്കാഴ്ച
4.4 ഓണസദ്യ
4.5 ഓണപ്പാട്ടുകള്‍
4.6 പ്രാദേശിക ആഘോഷങ്ങള്‍
4.6.1 അത്തച്ചമയം
5 അനുഷ്ഠാന കലകള്‍
5.1 ഓണത്തെയ്യം
5.2 വേലന്‍ തുള്ളല്‍
5.3 ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍)
5.4 ഓണവില്ല്
6 ഓണക്കളികള്‍
6.1 ആട്ടക്കളം കുത്തല്‍
6.2 കൈകൊട്ടിക്കളി
6.3 പുലിക്കളി
6.4 കുമ്മാട്ടി (കുമ്മാട്ടിക്കളി)‌
6.5 ഓണത്തല്ല്‌
6.6 ഓണംകളി
6.7 ഓച്ചിറക്കളി
6.8 കമ്പിത്തായം കളി
6.9 ഭാരക്കളി
6.10 നായയും പുലിയും വെയ്ക്കല്‍
6.11 ആറന്മുള വള്ളംകളി
6.12 തലപന്തു കളി
6.13 കിളിത്തട്ടുകളി
6.14 സുന്ദരിക്ക് പൊട്ട്കുത്ത്
7 ഓണത്തിന്റെ സന്ദേശം
8 ചിത്രസഞ്ചയം
9 പ്രമാണാധാരസൂചി
10 കുറിപ്പുകള്‍
[ പേരിനു പിന്നില്‍
സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നുവല്ലോ.[1] അക്കാലത്ത് മഴക്കാലത്ത് ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീര്‍ന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. [1] വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിന്‍ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നില്‍.
ഐതിഹ്യങ്ങള്‍
മഹാബലി
വാമനനും മഹാബലിയും, ഒരു എണ്ണച്ഛഅയ ചിത്രം
പ്രധാന ലേഖനം: മഹാബലി
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം 'വലിയ ത്യാഗം' ചെയ്‌തവന്‍ എന്നാണ്‌. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്‍മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാന്‍ വാമനന്‌ അനുവാദം നല്‍കി. ആകാശംമുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കല്‍ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന്‌ അനുവാദവും വാമനന്‍ മഹാബലിക്കു നല്‍കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ ഉള്ള വിശ്വാസം.
എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീര്‍ക്കാനായാന്‌ വാമനന്‍ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനന്‍ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാര്‍ത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. [2]
പരശുരാമന്‍
പ്രധാന ലേഖനം: പരശുരാമന്‍
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്‌. ഇതും കെട്ടുകഥയാണെന്നു തന്നെയാണ്‌ നിഗമനങ്ങള്‍. [3]
ശ്രീബുദ്ധന്‍
പ്രധാന ലേഖനം: ശ്രീബുദ്ധന്‍
മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌. [1]
ചേരമാന്‍ പെരുമാള്‍
പ്രധാന ലേഖനം: ചേരമാന്‍ പെരുമാള്‍
മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിന്‍ നാളിലായിരുന്നുവെന്നും ഈ തിര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗന്‍ പറയുന്നു. എന്നാല്‍ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗന്‍ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കയി നല്‍കി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നു. ആ ഓര്‍മ്മക്കായിരിക്കണം തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയില്‍ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.[1]
സമുദ്രഗുപതന്‍-മന്ഥരാജാവ്
ക്രി.വ. നാലാം ശതകത്തില്‍ കേരളരാഹ്യത്തിന്റെ തലസ്ഥാനം തൃക്കാക്കര യായിരുന്നു. ഓണം നറോഒആക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ് ലിഖിതങ്ങളില്‍ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകള്‍ ഉള്ളതിനാല്‍ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലര്‍ കരുതുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന് കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു. ഈ രാജാവ് മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കള്‍ പറയുന്നു. [4]
ചരിത്രം
പ്രധാന ലേഖനം: കേരളചരിത്രം
സംഘകാല കൃതികളെ (ക്രി മു. 300 മുതല്‍) വ്യക്തമായി അപഗ്രഥിച്ചതില്‍ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രചീന പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നനണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ഐതിഹ്യങ്ങളേക്കാള്‍ സത്യമാകാന്‍ ഉള്ള സാധ്യത അതിനാണ്. കേരളത്തില്‍ പണ്ടു മുതല്‍ക്കേ ഇടവമാസം‍ മുതല്‍ കര്‍ക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങള്‍ നടക്കുമായിരുന്നില്ല. ഈര്‍പ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകള്‍ക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങള്‍. കപ്പലോട്ടവും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഇടപെടലുകള്‍ എല്ലാം നിര്‍ത്തിവയ്ക്കും. കപ്പലുകള്‍ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളില്‍ കാത്തിരിക്കും എന്നാല്‍ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികര്‍ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിന്‍ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകള്‍ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗര്‍ണ്ണമിനാളില്‍ കപ്പലുകള്‍ കടലില്‍ ഇറക്കുന്നതും അതില്‍ അഭിമാനം കൊള്ളുന്ന കേരളീയര്‍ നാളികേരവും പഴങ്ങളും കടലില്‍ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകള്‍ അകനാനൂറ് എന്ന കൃതിയില്‍ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകള്‍ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം. [5]എന്ന് ചരിത്രകാരനായ സോമന്‍ ഇലവം മൂട് സമര്‍ത്ഥിക്കുന്നു.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുള്‍പ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച്‌ പരാമര്‍ശമണ്ട്.[3] ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാര്‍' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ഓണം ആഘോഷിച്ചിരുന്നതായി അതില്‍ വര്‍ണ്ണനയുണ്ട്‌. ശ്രാവണ പൗര്‍ണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തില്‍ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ചേരന്മാരില്‍ നിന്ന് കടം എടുത്ത അല്ലെങ്കില്‍ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാല്‍ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയില്‍ അതായത് തമിഴ് നാട്ടില്‍ ആണ് കൂടുതല്‍ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്. [5]
മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്‍ സായ്പിന്റെ അഭിപ്രായത്തില്‍ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. മഹാബലിയുടെ ഓര്‍മ്മക്കായി ഭാസ്കര രവിവര്‍മ്മയാണിത്‌ ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കര്‍ത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബിസഞ്ചാരി അല്‍ബി റൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്രീസിയും 1159ല്‍ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. 10ാ‍ം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനുംസഹായിക്കുന്നുണ്ട്‌".
പത്താം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാണു രവികുലശേഖരന്‍ എന്ന രാജാവിന്റെ തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമര്‍ശിക്കുന്നുണ്ട്‌. വിദേശനിര്‍മ്മിത വസ്‌തുക്കള്‍ ഓണക്കാഴ്ച നല്‍കി പന്ത്രണ്ടുവര്‍ഷത്തെ ദേശീയോത്സവത്തിന്റെ മേല്‍നോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കന്‍മാരെല്ലാം ആ പള്ളി ഓണത്തില്‍ പങ്കുചേരാന്‍ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ്‌ ഐതിഹ്യം. കാലക്രമത്തില്‍ ഇത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തിവരുകയും പിന്നീട് കേരളസര്‍ക്കാര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. [2]
പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. 1286ല്‍ മതപ്രചാരണാര്‍ത്ഥം എത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്‌. എ.ഡി. 1200ല്‍ കേരളം സന്ദര്‍ശിച്ച അഡീറിയക്കാരന്‍ 'പിനോര്‍ ജോണ്‍' തന്റെ കൃതിയായ 'ഓര്‍മ്മകളില്‍' ഇപ്രകാരം എഴുതുന്നു. [അവലംബം ചേര്‍ക്കേണ്ടതുണ്ട്]
"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളില്‍ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവര്‍ ആഹ്ലാദം പങ്കിടുന്നു."
ഓണാഘോഷങ്ങള്‍
പൂക്കളം
പ്രധാന ലേഖനം: ഓണക്കളം
തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകമെഴുതി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകളും മൂന്നാം ദിവസം മൂന്നും അങ്ങനെ ഓരോ ദിവസവും വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിന്‍നാളില്‍ പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌.
തിരുവോണനാളിലെ ചടങ്ങുകള്‍
ഇരിങ്ങാലക്കുടയില്‍ ഓണം കൊള്ളുന്ന രീതി- പലയിടങ്ങളലും പലരീതിയിലാണ് ഈ ചടങ്ങ് അനുഷ്ഠിക്കപ്പെടുന്നത്
തിരുവോണപുലരിയില്‍ കുളിച്ചു ശുദ്ധിയായി കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുന്‍പില്‍ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന്‌ മുന്നില്‍ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.
തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നത്‌. വാമനന്റെ കാല്‍പാദം പതിഞ്ഞ ഭൂമിയെന്ന അര്‍ത്ഥത്തിലാണ്‌ 'തൃക്കാല്‍ക്കര' ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.
തൃക്കാക്കരയപ്പന്‍

പാലക്കാട് ഒര് വീട്ടില്‍ നിന്ന് ഉത്രാടം നാളില്‍
തൃശൂര്‍ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. മഹാബലിയെ വരവേല്‍ക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങള്‍ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്.


തൃക്കാരപ്പോ പടിക്കേലും വായോഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവര്‍ത്തിച്ച്)ആര്‍പ്പേ.... റ്വോ റ്വോ റ്വോ


എന്ന് ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേല്‍ക്കുന്ന ചടങ്ങാണ്‌. തുടര്‍ന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളില്‍ വീടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകള്‍ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.
ഓണക്കാഴ്ച
ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്‌. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാര്‍ക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാര്‍ നല്‍കിയിരുന്നു. ഇത് കുടിയാന്‍-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന്‌ കാഴ്ചയര്‍പ്പിക്കുന്നത്‌ കുടിയാന്‍ ജന്‍മിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകള്‍ സമര്‍പ്പിക്കപ്പെടുന്നത്. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍, പുത്തൂര്‍‍, പേതമംഗലം, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവര്‍ഷത്തിലെ ഓണത്തിന്‌ പെണ്‍വീട്ടുകാര്‍ ആണ്‍വീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്‌. സ്വര്‍ണനിറമുള്ള ഇത്തരം കുലകള്‍ പക്ഷേ ആണ്‍വീട്ടുകാര്‍ക്കുമാത്രമുള്ളതല്ല. അയല്‍ക്കാര്‍ക്കും വേലക്കാര്‍ക്കുമെല്ലാം അതില്‍ അവകാശമുണ്ട്‌. ഇത്‌ ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാരന്ദ. മുസ്ലീം സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആണ്‍വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കാണ്‌ കാഴ്ചക്കുല നല്‍കി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്.
ഓണസദ്യ
ഓണ സദ്യയിലെ വിഭവങ്ങള്‍
പ്രധാന ലേഖനം: സദ്യ
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയര്‍‌, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍.
ഓണപ്പാട്ടുകള്‍

വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
ഓണപ്പാട്ടുകള്‍
ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകള്‍ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.


മാവേലി നാട് വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്‍ക്കുമൊട്ടില്ല താനുംആധികള്‍ വ്യാധികളൊന്നുമില്ലബാലമരണങ്ങള്‍ കേള്‍ക്കാനില്ല.കള്ളവുമില്ല ചതിയുമില്ലഎള്ളോളമില്ല പൊളി വചനംകള്ളപ്പറയും ചെറു നാഴിയും,കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.


പ്രാദേശിക ആഘോഷങ്ങള്‍
അത്തച്ചമയം
പ്രധാന ലേഖനം: അത്തച്ചമയം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ്‌ അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയില്‍ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിത്തന്നെ അത്തച്ചമയം ആഘോഷിച്ചുപോന്നു. 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെ മഹാരാജാവു പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കി. ഇത്‌ പിന്നീട്‌ 1961ല്‍ കേരളാ ഗവണ്‍മെന്റ്‌ ഓണം ദേശീയോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി രൂപാന്തരപ്പെട്ടു.
അനുഷ്ഠാന കലകള്‍
ഓണക്കാലത്തെ അനുഷ്ഠാനകലകളില്‍ പ്രധാനികളാണ്‌ ഓണത്തെയ്യവും ഓണേശ്വരനും ഓണത്തുള്ളലുമെല്ലാം. ഈ രൂപങ്ങള്‍ക്ക്‌ നമ്മുടെ സംസ്കൃതിയുമായി അലിഞ്ഞുചേര്‍ന്നിട്ടുള്ളവയാണ്‌. നഗരങ്ങളിലേക്കാളേറെ നാട്ടിന്‍പുറങ്ങളിലാണ്‌ ഇവയ്ക്ക്‌ പ്രചാരം കൂടുതലുള്ളത്‌. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക്‌ ബന്ധപ്പെട്ട നാട്ടുകാരില്‍ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണുള്ളത്‌.
ഓണത്തെയ്യം
തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തില്‍ ഓണത്തിന്‌ മാത്രമുള്ള തെയ്യമാണ്‌ ഓണത്തെയ്യം. മഹാബലി സങ്കല്‍പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന്‌ 'ഓണത്താര്‍' എന്നാണ്‌ പേര്‌. വണ്ണാന്‍മാരാണ്‌ ഓണത്തെയ്യം കെട്ടിയാടുന്നത്‌. ചിങ്ങത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളില്‍ ചെറിയ ആണ്‍കുട്ടികളാണ്‌ ഓണത്താര്‍ തെയ്യം കെട്ടുക. മുഖത്ത്‌ തേപ്പും ചെറിയ മുടിയും വലതുകൈയ്യില്‍ മണിയും ഇടതുകൈയ്യില്‍ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. ഒപ്പം വണ്ണാന്‍മാര്‍ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. അസുര ചക്രവര്‍ത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താര്‍ പാട്ടിന്റെ ഉള്ളടക്കം. കണ്ണൂര്‍ ജില്ലകളിലാണ്‌ ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്‌.
വേലന്‍ തുള്ളല്‍
‘ഓണം തുള്ളല്‍‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ്‌‍ അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ്‌‍ ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ്‌‍ ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകള്‍തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പില്‍ വച്ചാണ്‌‍ ആദ്യപ്രകടനം. തുടര്‍ന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലന്‍, വേലത്തി, പത്ത് വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടി, കുടുംബത്തില്‍ പെട്ട ഏതെങ്കിലും ഒരു പുരുഷന്‍ ഇവരാണ്‌‍ സാധാരണയായി സംഘത്തില്‍ ഉണ്ടാവുക. ഓട്ട് കിണ്ണത്തില്‍ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷന്‍ കൊട്ടുമ്പോള്‍ വേലത്തി കൈത്താളമിടുന്നു.പെണ്‍കുട്ടി കുരുത്തോല കൊണ്ട് നിര്‍മിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാല്‍ മാവേലിയുടെ വരവിനെ പ്രകീര്‍ത്തിച്ചു കൊണ്ട് പാട്ടുകള്‍ പാടുന്നു. തുടര്‍ന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദര്‍ശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവര്‍ത്തല്‍, അറവുകാരന്‍ എന്നീ കലാപ്രകടനങ്ങള്‍ വേലത്തി നടത്തുന്നു. നാടിനും നാട്ടാര്‍ക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങള്‍ നേര്‍ന്ന് വേലന്‍ തുള്ളല്‍ അവസാനിക്കുമ്പോള്‍ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാന്‍ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.
ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍)
പ്രധാന ലേഖനം: ഓണപ്പൊട്ടന്‍

ഓണപ്പൊട്ടന്‍
ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരന്‍. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂര്‍‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാര്‍ക്ക്‌ രാജാക്കന്‍മാര്‍ നല്‍കിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.
ഓണവില്ല്
പ്രധാന ലേഖനം: ഓണവില്ല്
ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ഓണവില്ല് എന്ന സംഗീത ഉപകരണം. മധ്യകേരളത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്ന ഇത് ഇന്ന് തീരെ അപ്രത്യക്ഷമായിരിക്കുന്നു. ഓണക്കാലത്ത് മാത്രമേ വില്ലു കൊട്ടുക ഉണ്ടാകുകയുള്ളൂ. പനയുടെ പാത്തി, കവുങ്ങ്, മുള എന്നിവ കൊണ്ടാണ്‌ ഓണവില്ല് ഉണ്ടാക്കുക. ഞാണുണ്ടാക്കുവാന്‍ മുള മാത്രമേ ഉപയോഗിക്കൂ. നല്ല വശമുള്ളവര്‍ കൊട്ടിയാല്‍ ശ്രവണമധുരമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വയലിന്‍ പോലെയുള്ള ഉപകരണമാണ്‌. പണ്ട് കാലങ്ങളില്‍ ഓണക്കാലമായല്‍ ഓണവില്ലിന്റെ പാട്ട് കേള്‍ക്കാത്ത വീടുകള്‍ ഉണ്ടാവാറില്ല എന്ന് പറയാറുണ്ട്. ഈ വില്ലിന്മേല്‍ തായമ്പക, മേളം എന്നിവ കൊട്ടാറുണ്ട്. ഒരു കൈകൊണ്ട് മാത്രമേ ഇത് കൊട്ടാന്‍ പറ്റൂ എന്നതിനാല്‍ അഭ്യസിക്കാന്‍ ഏറെ വിഷമമുള്ള വാദ്യോപകരണമാണ്‌ ഇത്.
ഓണക്കളികള്‍
ആട്ടക്കളം കുത്തല്‍
പ്രധാന ലേഖനം: ആട്ടക്കളം കുത്തല്‍
പഴയകാലത്തെ പ്രധാന ഓണക്കളികളിലൊന്നാണിത്. ഒരു ചെറിയ യുദ്ധത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതാണിത്. മുറ്റത്ത് കോലുകൊണ്ട് അഞ്ചെട്ടടി വ്യാസത്തില്‍ ഒരു വൃത്തം വരക്കുന്നു. കുട്ടികളെല്ലാം അതിനുള്ളില്‍ നില്‍ക്കും. വൃത്തത്തിനു പുറത്തും ഒന്നോ രണ്ടൊ ആളുകളും മദ്ധ്യസ്ഥനായി ഒരു നായകനും ഉണ്ടാവും. പുറത്തു നില്‍ക്കുന്നവര്‍ അകത്ത് നില്‍ക്കുന്നവരെ പിടിച്ച് വലിച്ച് പുറത്ത് കൊണ്ടുവരികയാണ്‌ കളി. എന്നാല്‍ വൃത്തത്തിന്റെ വരയില്‍ തൊടുകയോ ആളെ തൊടുകയോ ചെയ്താല്‍ അകത്ത് നിന്നയാല്ക്ക് പുറത്തു നിന്നയാളെ അടിക്കാം. അങ്ങോട്ട് തല്ലാന്‍ പാടില്ലതാനും. ഒരാളേ പുറത്ത് കടത്തിയാല്‍ പിന്നെ അയാളും മറ്റുള്ളവരെ പുറത്ത് കടത്താന്‍ കൂടണം. എല്ലാവരേയും പുറത്താക്കിയാല്‍ കളി കഴിഞ്ഞു. ഇതിനു വേറേയും നിയമങ്ങള്‍ ഉണ്ട്.
കൈകൊട്ടിക്കളി
സ്‌ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒരിനമാണിത്‌. മുറ്റത്ത പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍ത്തടങ്ങളിലും നടത്താറുണ്ട്‌. ഒരാള്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ഒപ്പം വട്ടത്തില്‍ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌. വൃത്തത്തില്‍ നിന്നുള്ള ഈ കളിയെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെയാണ്‌ കരുതുന്നത്‌. മാത്രവുമല്ല എല്ലാവരെയും എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയും വൃത്താകൃതി സൂചിപ്പിക്കുന്നതായി പറയുന്നു. കൂട്ടായ്മയുടെയും സാര്‍വലൌകികത്തിന്റെയും പാട്ടിന്‌ മലയാളികളുടെ ഗോത്രസംസ്കൃതിയുടെ പ്രതിഫലനമാണുള്ളത്‌. എന്നാല്‍ ശ്രീബുദ്ധന്റെ ധര്‍മ്മചക്രമാണ്‌ വൃത്താകൃതിയെ സൂചിപ്പിക്കുന്നതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു.
പുലിക്കളി
പ്രധാന ലേഖനം: പുലിക്കളി
തൃശൂരിലെ പുലിക്കളി - ഒരു സൂഷ്മ ദൃശ്യം
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടല്‍ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികള്‍ നടുവിലാര്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌.
മെയ്‌വഴക്കവും കായികശേഷിയും പുലികളിക്കാര്‍ക്കുണ്ടായിരിക്കേണ്ട നിര്‍ബന്ധ സവിശേഷതകളാണ്‌. വന്യതാളവും താളത്തിനും വഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും ആക്ഷേപഹാസ്യ ദൃശ്യങ്ങളുമെല്ലാം പുലിക്കളിയുടെ പ്രത്യേകതകളാണ്‌. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും (സായ്പ്‌) ഇതിലെ പ്രധാന വേഷങ്ങളാണ്‌. ഉടുക്കും തകിലും അകമ്പടി വാദ്യങ്ങളായി ഉപയോഗിക്കുന്നു.
തൃശ്ശൂരിലെ പുലിക്കളികള്‍ക്ക് മറ്റൂ സ്ഥലങ്ങളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്ഥത ഉണ്ട്. ഇവിടെ പുലികളുടെ മേല്‍ ഉപയോഗിക്കുന്ന ചായം ഇനാമല്‍ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയില്‍ നന്നായി കൂട്ടിച്ചേര്‍ത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലര്‍ ശരീരത്തില്‍ ചിത്രങ്ങള്‍ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികള്‍ , പച്ച, മഞ്ഞ്, കറുപ്പ്, സില്‍ വര്‍, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവര്‍ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാല്‍ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.
കുമ്മാട്ടി (കുമ്മാട്ടിക്കളി)‌
പ്രധാന ലേഖനം: കുമ്മാട്ടി
തൃശൂര്‍,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. തൃശൂര്‍ പട്ടണത്തില്‍ കിഴക്കുകര ദേശക്കാര്‍ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളില്‍ ഓണത്തപ്പനെ വരവേല്‍ക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
ഓണത്തല്ല്‌
പ്രധാന ലേഖനം: ഓണത്തല്ല്‌
ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ്‌ ഓണത്തല്ല്‌. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന്‌ പേരുണ്ട്‌. എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച 'മധുരൈ കാഞ്ചി'യില്‍ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. പില്‍ക്കാലത്ത്‌ നാട്ടിന്‍പുറങ്ങളില്‍ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല്‌ പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂര്‍ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല്‌ ആചരിച്ചുപോന്നിരുന്നു. [6] ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല്‌ നടത്തിയത്‌ തൃശൂരിനടുത്ത്‌ കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്‌. വ്യവസ്ഥതെറ്റുമ്പോള്‍ തല്ലുകാരെ പിടിച്ചുമാറ്റുവാന്‍ റഫറി (ചായികാരന്‍മാര്‍ അല്ലെങ്കില്‍ ചാതിക്കാരന്‍മാര്‍) ഉണ്ട്‌. നിരന്നു നില്‍ക്കുന്ന രണ്ടു ചേരിക്കാര്‍ക്കും നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുന്‍പ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്‍മാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.
ഏതെങ്കിലും ഒരു ചേരിയില്‍ നിന്ന്‌ പോര്‍വിളി മുഴക്കി ഒരാള്‍ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാള്‍ എതിര്‍ചേരിയില്‍ നിന്നും ഇറങ്ങും. തറ്റുടുത്ത്‌ ചേല മുറുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ നിലം വിട്ടുയര്‍ന്ന്‌ കളംതൊട്ട്‌ വന്ദിച്ച്‌ ഒറ്റക്കുതിപ്പില്‍ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന്‌ ഇരുകൈകളും കോര്‍ക്കും. പിന്നെ കൈകള്‍ രണ്ടും ആകാവുന്നത്ര ബലത്തില്‍ കോര്‍ത്ത്‌ മുകളിലേക്കുയര്‍ത്തി താഴേക്ക്‌ ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആര്‍പ്പുവിളികളും. തല്ലു തുടങ്ങിയാല്‍ ഏതെങ്കിലും ഒരു പക്ഷത്തിന്‌ വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന്‌ നിയമമുണ്ട്‌.
ഓണത്തല്ലുകാര്‍ക്കിടയില്‍ ഒരു വീരനായകനുണ്ട്‌. കാവശ്ശേരി ഗോപാലന്‍ നായര്‍. സ്വന്തം ദേഹത്ത്‌ എതിരാളിയുടെ കൈ ഒരിക്കല്‍പോലും വീഴിക്കാതെ നാല്‍പതുകൊല്ലം തല്ലി ജയിച്ചയാളാണ്‌ ഇദ്ദേഹം. കടമ്പൂര്‍ അച്ചുമൂത്താനും പ്രസിദ്ധനാണ്‌. ഇയാള്‍ ആദ്യമായി പരാജയമറിഞ്ഞത്‌ അമ്പത്തഞ്ചാമത്തെ വയസ്സില്‍ കാമശ്ശേരി ഗോപാലന്‍ നായരോടാണ്‌. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂര്‍ സെയ്‌താലി, എടപ്പാള്‍ ഗോപാലന്‍, പാത്തുക്കുടി ഉടൂപ്പ്‌ തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്‌.
ഓണംകളി
തൃശൂര്‍ ജില്ലയില്‍ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടന്‍പാട്ടിന്റെ ശീലില്‍ തയാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകള്‍ വച്ചാണ്‌ ഈ നൃത്തം നടത്തുന്നത്.
പത്തോ പതിനഞ്ചോ പുരുഷന്മാര്‍ ചേര്‍ന്നാണ്‌ ഓണം കളി അവതരിപ്പിക്കുന്നത്. കളത്തിനു നടുവില്‍ ഒരു തൂണ്‌ നാട്ടി അതില്‍ നാട്ടിയിരിക്കുന്ന ഉച്ചഭാഷിണിയിലേക്ക് പാട്ടുകാരന്‍ പാടുന്നു. മറ്റു സംഘാങ്ങള്‍ ഈ തൂണിനു ചുറ്റും വൃത്താകൃതിയില്‍ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ നീണ്ടു നില്‍ക്കും. താരതമ്യേന അയഞ്ഞ താളത്തില്‍ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോള്‍ മുറുകി ദ്രുതതാളത്തില്‍ അവസാനിക്കുന്നു.
ഒന്നിലധികം സംഘങ്ങളെ‍ പരസ്പരം മല്‍സരിപ്പിച്ച് നടത്തുന്ന ഓണംകളി മല്‍സരങ്ങളും നടന്നു വരാറുണ്ട്.
ഓച്ചിറക്കളി
ഓണത്തോടനുംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ വള്ളം കളി മത്സരമൊരുക്കപ്പെടുന്നു
ഓച്ചിറ യില്‍ പണ്ട് നടന്നു വന്നിരുന്ന പ്രസിദ്ധമായ ഓണാഘോഷ പരിപാടിയാണിത്. രാജാക്കന്മാരുടെ കാലത്തെ സൈന്യങ്ങളെ യുദ്ധം പഠിപ്പിക്കുകയും പ്രകടനം നടത്തിക്കുകയും ചെയ്തിരുന്നതിന്റെ ഒരു പുതിയ പതിപ്പായിരുന്നു ഇത്. ഓച്ചിര അമ്പലതതിന്റെ മുന്നിലാണ്‍ ഇത് അരങ്ങേറുന്നത്. കൊല്ലം തോറും മിഥുനം ഒന്ന് രണ്ട് തീയതികളിലാണ്‌ ഇത് നടന്നിരുന്നത്. 28 ദിവസം(ചാന്ദ്രമാസം) നീണ്ടു നിന്നുരുന്ന പയറ്റാണിത്. യുദ്ധകാല അഭ്യാസപ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുവാനുള്ള ഒരു വേദിയായിരുന്നു ഇത്.
കമ്പിത്തായം കളി
ചതുരാകൃതിയിലുള്ള ഒരു ഓട് നിലത്ത് ഉരുട്ടി കളിക്കുന്ന കളിയാണ്‌ ഇത്. ചുക്കിണി എന്നാണീ ഓടിന്റെ പേര്‌. ഈ ഓടിന്‌ ആറ് വശങ്ങള്‍ ഉണ്ടായിരിക്കും അതില്‍ ചൂത് കളിക്കുന്ന കവിടി പോലെ വശങ്ങളില്‍ ദ്വാരങ്ങള്‍ അടയാളപ്പെടുത്തിയിരിക്കും. രണ്ടു എതിര്‍ വശങ്ങള്‍ ചേര്‍ത്താല്‍ ഏഴ് എന്ന അക്കം വരത്തക്കരീതിയിലാണ്‌ ദ്വാരങ്ങള്‍ ഉണ്ടാക്കുക. രണ്ട് ചുക്കിണികള്‍ ഉണ്ടായിരിക്കും. ഒരോരുത്തരായി രണ്ട് പ്രാവശ്യം വീതം ചുക്കിണികള്‍ ഉരുട്ടി വിടുന്നു.രണ്ടിലും ഒരേ തുക വന്നാല്‍ അതിന്‌ പെരിപ്പം എന്ന് പറയും. പെരിപ്പം കിട്ടീയാല്‍ ഒരിക്കല്‍ കൂടി ചുക്കിണി എറിയാനുള്ള അവസരം ലഭിക്കും. നടുവില്‍ കളം വരച്ചിരിക്കും. ഈ കളത്തിനു വശങ്ങളില്‍ നിന്ന് കരുക്കള്‍ നീക്കിത്തുടങ്ങാം. ലഭിക്കുന്ന തുകക്കനുസരിച്ചാണ്‌ കരുക്കള്‍ നീക്കേണ്ടത്. ആദ്യം കളത്തിന്റെ മദ്ധ്യഭാഗത്തെത്തുന്ന കരുവിന്റെ ഉടമ വിജയിക്കുന്നു.
ഭാരക്കളി
കമ്പിത്തയം കളി പോലെ തന്നെയുള്ള ഒരു വിനോദമാണിത്. എന്നാല്‍ നിയമങ്ങള്‍ക്ക് അല്പം വ്യത്യാസമുണ്ടെന്നു മാത്രം. സ്ത്രീകളായിരുന്നു ഇത് അധികവും കളിച്ചിരുന്നത്.
നായയും പുലിയും വെയ്ക്കല്‍
പതിനഞ്ചു നായയും പുലിയും വെയ്ക്കുക എന്നൊരു വിനോദം പണ്ട് നടന്നിരുന്നു. മൂന്ന് പുലിയും 15 നായ്ക്കണുമായിരുന്നു അതിലെ കരുക്കള്‍. രണ്ട് പേര്‍ കൂടി കളിക്കുന്ന കളിയാണ്‌. നായ്ക്കളെ ഉപയോഗിച്ച് പുലികളെ കുടുക്കുകയും പുലികളെ ഉപയോഗിച്ച് നായ്ക്കളെ വെട്ടുകയും ചെയ്യുന്ന ചതുരംഗം പോലെയുള്ള കളം ഇതിനുണ്ട്.
ആറന്മുള വള്ളംകളി
ചുരുളന്‍ വള്ളങ്ങള്‍
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറന്‍മുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീര്‍ത്ഥാടകന്‌ തന്റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ലെന്ന്‌ അയാള്‍ പറയുകയും ചെയ്തു. പോകാന്‍നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാള്‍ മറഞ്ഞു. അപ്പോഴാണ്‌ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഒരിക്കല്‍ ഈ വള്ളത്തിനു നേര്‍ക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
ആറന്മുളയില്‍ മാത്രമല്ല, പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. [7]
തലപന്തു കളി
ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തില്‍ ക്രിക്കറ്റ്കളിപോലെ ആകയുള്ളവര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നു. ഏകദേശം 150 സെ.മീ നീളമുള്ള ഒരു കമ്പ് നാട്ടി ആ കമ്പില്‍ നിന്ന് കുറച്ചകലത്തില്‍ നിന്നുകൊണ്ട് ഓലകൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈകൊണ്ട് പന്ത് പുറകോട്ട് തട്ടിതെറിപ്പിച്ച് കളി തുടരുന്നു. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിനു മുമ്പായി കാക്കുന്നവര്‍ കൈപ്പിടിയില്‍ ഒതുക്കിയാലും പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കോല്‍ തട്ടിത്തെറിപ്പിക്കാനും കഴിഞ്ഞാല്‍ പന്ത് തട്ടിയ ആള്‍ കളിക്ക് പുറത്താകും. തലപന്ത്, ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ വ്യത്യസ്തങ്ങളായ എട്ടിനങ്ങള്‍ ഈ വിനോദത്തിലുണ്ട്.
കിളിത്തട്ടുകളി
പ്രധാന ലേഖനം: കിളിത്തട്ട്
ഗ്രാമീണരുടെ കായികവിനോദമായ ഈ കളി ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും കൂടുതലായി നടത്തിവരുന്നു.സുന്ദരിക്ക് പൊട്ട്കുത്ത്
പ്രധാന ലേഖനം: സുന്ദരിക്ക് പൊട്ട്കുത്ത്
ഓണക്കാലത്ത് നടത്തുന്ന മറ്റൊരു കളിയാണ്‌ സുന്ദരിക്ക് പൊട്ട്കുത്ത്. കണ്ണ് കെട്ടി സുന്ദരിയുടെ ചിത്രത്തില്(നെറ്റി)പൊട്ട് തൊടുന്നു.

No comments: